Tuesday, January 16, 2007

ലോറന്‍സേട്ടനെ കുടുക്കിയ ATM !!

പുതിയ പഞ്ചായത്ത്‌ റോഡിന്റെ കണ്‍വീനര്‍ സ്ഥാനം കിട്ടിയതില്‍പ്പിന്നെ സ്വതവേ പൊക്കിത്തരത്തിന്റെ ആശാനായ ലോറന്‍സേട്ടന്റെ ജാട താങ്കമുടിയതായി. ഇങ്ങനെയൊരു പഞ്ചായത്ത്‌ റോഡ്‌ വരേണ്ടത്‌ അരേക്കാളുമുപരി ലോറന്‍സേട്ടന്റെ ആവശ്യമാണ്‌. അതിനുകാരണമായി നിരവധി ആരോപണങ്ങള്‍ നിലവിലുണ്ട്‌, ലോറന്‍സേട്ടന്റെ ഇളയ മൊള്‌ റഹേലിന്റെ കല്യാണവും നാലുചക്രവാഹനം കേറിവരാന്‍ സൗകര്യമുള്ള വീട്ടിലെ കുട്ടിയുടെ വിവാഹമാര്‍ക്കറ്റ്‌ വാല്യുവും ആണ്‌ പ്രധാനമായി ആരോപിക്കപ്പെട്ടിരുന്നത്‌. അസൂയാലുക്കളുടെ വിലകുറഞ്ഞ അഭിപ്രായങ്ങളെന്നും എന്തിനേയും എതിര്‍ക്കുന്ന പിന്തിരിപ്പന്‍ മൂരാച്ചി രാഷ്ട്രീയപൊറാട്ടുനാടകമായും വിലയിരുത്തി എല്ലാ ആരോപണങ്ങളും നമ്മുടെ ലോറന്‍സേട്ടന്‍ നിഷേധിച്ചു.

ഇങ്ങനെയൊക്കെയാണ്‌ കാര്യങ്ങളെങ്കിലും വിഴിഞ്ഞം തുറമുഖം വരും വരും എന്നു പറയുന്നതുപോലെ കൊറേ നാളുകളായി പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ്‌ പ്രകടനപത്രികയിലെ സ്ഥിരം ഐറ്റമായും നാട്ടുകാരുടെ സ്വപ്നമായും ഈ പറഞ്ഞ പഞ്ചായത്ത്‌ റോഡ്‌ സ്വൈര്യവിഹാരം നടത്തിവരികയാണ്‌. ലോറന്‍സേട്ടനെ സംബന്ധിച്ചിടത്തോളം രണ്ടുകാര്യങ്ങളാണ്‌ പ്രധാനം ഒന്നു മാടവന ഷാപ്പിലേക്കുള്ള ദൂരം മൂന്നിലൊന്നായി ചുരുങ്ങുമെന്നതും രണ്ടാമതായി ഇഷ്ടന്റെ പറ്റുപിടി മേരിക്കുട്ട്യേടത്തിയുടെ വീട്ടിലേക്കൊരു ഷോട്ട്‌കട്ടും. 8-ാ‍ം വാര്‍ഡിന്റെ ആസ്ഥാന കാസിനോയും ലോറന്‍സേട്ടനും വെരെ ചില ഹൈ-സൊസൈറ്റി മെംബെര്‍മാരും കൂടി പന്നി മലത്തുന്ന മുരുക്കുംപാടത്തേക്കു പോലീസ്‌ ജീപ്പ്പിനു ഡയറക്റ്റ്‌ എന്‍ട്രി സാധ്യമാകും എന്നതുമാത്രമാണ്‌ നമ്മുടെ കണ്‍വീനറെ അലട്ടുന്ന ഏക പ്രശ്നം.

എറിയാട്‌ പഞ്ചായത്ത്‌ 8-ാ‍ം വാര്‍ഡിലെ ഒരെയൊരു എക്സ്‌-ഗള്‍ഫുകാരനും വംശനാശഭീഷനിനേരിടുന്ന അപൂര്‍വ്വം പുത്തന്‍പണക്കാരില്‍ ഒരാളുമായ നമ്മുടെ ലോറന്‍സേട്ടനങ്ങനെ സര്‍വ്വസമ്മതനായി നിലകൊള്ളുകയാണ്‌. പണ്ട്‌ ഇങ്ങേര്‌ ഗള്‍ഫിലായിരുന്നപ്പോള്‍ അറബിയുടെ മാനേജറാണെന്നായിരുന്നു നാട്ടില്‍ പറഞ്ഞിരുന്നത്‌. പിന്നീട്‌ ചില ഇന്റെലിജെന്‍സ്‌ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അറബിയുടെ വീട്ടുജോലിയാണെന്ന സത്യം നാട്ടില്‍ പാട്ടായി. പത്തുകൊല്ലത്തെ കഠിനാധ്വാനത്തിനു ശേഷം ഒരു കണ്ടെയിനര്‍ സാധനങ്ങളും ഒരു പെട്ടി കാശും കൊണ്ടാണത്രെ ലോറന്‍സേട്ടന്‍ ലാന്റ്‌ ചെയ്തത്‌. കൊണ്ടുവന്ന് ഐറ്റംസില്‍ അറബി പല്ലുകുത്തിയിരുന്ന കോലു മുതല്‍ പുറം ചൊറിയാനുള്ള ബ്രഷ്‌ വരെ ഉണ്ടായിരുന്നെന്നും അതില്‍ പലതും അറബിയുടെ വീട്ടില്‍ നിന്നു അടിച്ചുമാറ്റിയതാണെന്നുമാണ്‌ ജനസംസാരം. അറബി പോലീസില്‍ വഞ്ചനാകുറ്റത്തിന്‌ കേസ്‌ കൊടുത്തെന്നും ഇനി ഗല്‍ഫില്‍ തിരിച്ചു ചെന്നാല്‍ തലവെട്ടുമെന്നും വെറൊരു കഥ കൂടിയുണ്ട്‌ ഇദ്ദേഹത്തിന്റെ പേരില്‍.

നിരവധി ദുഷ്‌പ്രചരണങ്ങളില്‍ മാനഹാനി നേരിട്ടു കൊണ്ടിരിന്ന സമയത്ത്‌ ധനനഷ്ടത്തില്‍ നിന്നൊരു മോചനമായി സ്ഥലം വികാരി പോളച്ഛന്റെ നിര്‍ദേശപ്രകാരം നമ്മുടെ ലോറന്‍സേട്ടന്‍ ഉണ്ടായിരുന്ന കാശെല്ലം കൊണ്ടുപോയി സഭയുടെ സ്വന്തം പേരിലുള്ള ബാങ്കില്‍ നിക്ഷേപിച്ചു. അങ്ങനെ ലോറന്‍സേട്ടന്‍ 8-ാ‍ം വാര്‍ഡിലെ ആദ്യത്തെ ബാങ്ക്‌ അക്കൗണ്ടിനുടമ എന്ന നിലയില്‍ ചരിത്രത്താളുകളില്‍ എഴുതപ്പെട്ടു. കഷ്ടകാലം വരുമ്പോള്‍ കുടുംബമടച്ചു വരും എന്നു പറഞ്ഞപോലെ നാട്ടുകാരുടെ മുഴുവന്‍ ബാങ്കിടപാടുകള്‍ക്കും സാക്ഷിയാകേണ്ട ഗതികേടും സൗജന്യമായി ഇദ്ദേഹത്തെ തേടിയെത്തി.

എന്തിനേറെ പറയുന്നു, പഞ്ചായതു റോഡ്‌ ഫണ്ടും അങ്ങനെ ലോറന്‍സേട്ടന്റെ അക്കൗണ്ടില്‍ തന്നെ വന്നു. നമ്മുടെ സഭക്കാരുടെ ബാങ്കിന്റെ ഒരു പ്രത്യേകത എന്തെന്നല്‍ കൊച്ചിയില്‍ ഒരു ATM ഉണ്ടെങ്കില്‍ പിന്നെ അടുത്തത്‌ കൊല്ലത്താണ്‌. അങ്ങനെ നാളത്തെ പഞ്ചായത്തു റോഡ്‌ കമ്മറ്റി മീറ്റിംഗ്‌ പ്രമാണിച്ച്‌ കുറച്ചു കാശു പിന്‍വലിക്കാനെന്ന ഉദ്യേശത്തോടെ നമ്മുടെ കഥാനായകന്‍ ATM-ലേക്കു വരുകയാണ്‌. അപ്പൊളുണ്ടെടാ ATM-ല്‍ പൈസ തീര്‍ന്നിരിക്കുന്നു, ഇനി നാളയെ ബാങ്കുകാര്‌ പൈസ ലോഡ്‌ ചെയ്യൂ. ചുരുക്കിപ്പറഞ്ഞാല്‍ വാതിലില്‍ മുട്ടിയപ്പോല്‍ കൂട്ടതന്തക്കു വിളിച്ചതും പോരാഞ്ഞ്‌ പട്ടിയെം അഴിച്ചു വിട്ടു എന്നു പറഞ്ഞ പോലെയായി. ഷാപ്പില്‍ കൊടുക്കാന്‍ കാശുവേണം ചീട്ടുകളിക്കാന്‍ കാശുവേണം ഒന്നുമ്പോരഞ്ഞ്‌ ചയേം വടേം ഇല്ലാത്ത കമ്മറ്റി മീറ്റിംഗിനെ പറ്റി ആലോചിക്കാന്‍ പോലും പറ്റുന്നില്ല. എല്ലാത്തിനും വേണം കാശ്‌ മുടിഞ്ഞ ATM-ല്‍ ആണെങ്കില്‍ പൈസേം ഇല്ല.

അങ്ങനെ എല്ലാം കൊണ്ടും കുരുപൊട്ടിയിരിക്കുന്ന സമയത്താനു ലോറന്‍സേട്ടന്റെ തലയില്‍ ആ ബുദ്ധി ഉദിച്ചത്‌. എന്തുകൊണ്ടു വെറെ ഒരു ATM-ല്‍ നിന്നു പൈസ എടുത്തൂട, കുറച്ചു പൈസ പൊയാലും വേണ്ടില്ല അതുതന്നെ രക്ഷ. അങ്ങനെ ഏറ്റവും അടുത്തുല്ല സ്റ്റേറ്റ്‌ ബാങ്ക്‌ ATM-ലെക്കു പോകാന്‍ തിരുമാനിച്ചു. അങ്ങനെ ATMല്‍ എത്തിയപ്പോളുണ്ടെടാ വാതില്‍ തുറന്നു തരാന്‍ ഒരു കാവല്‍ക്കാരന്‍ പോലും ഇല്ല, മാറ്റേ സ്ഥലത്തായിരുന്നെങ്കില്‍ പഞ്ചനക്ഷത്ര ഹോട്ടലിലെ സ്വീകരണമായിരുന്നു കേറുമ്പോളും ഇറങ്ങുമ്പോളും വരെ വാതില്‍ തുറന്നുതരാന്‍ വരെ ആളുണ്ട്‌!!

ATM ആണത്രെ ATM എന്ന പുച്ചഭാവത്തോടെ വാതിലില്‍ ഒന്നും തള്ളി നോക്കി... ഇല്ല തുറക്കുന്നില്ല
പിന്നെ ഒന്നു വലിച്ചു നോക്കി... ഇല്ല എന്നിട്ടും രക്ഷയില്ല.

പിന്നെയവിടെ ഉന്തിന്റേം തള്ളിന്റേം ഒരു ബഹളമായിരുന്നു, ലോറന്‍സേട്ടന്റെ കിരീടത്തില്‍ തോല്‍വിയുടെ മറ്റൊരു പൊന്‍തൂവല്‍ കൂടി. പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ടു കാര്‍ഡിട്ടല്‍ തുരക്കുന്ന ATM ഉണ്ടെന്നു അതൊന്നു പരീക്ഷിക്കന്‍ തന്നെ തിരുമാനിച്ചു നമ്മുടെ ലോറന്‍സേട്ടന്‍. ആ ഡോറിലും പരിസരപ്രദേശങ്ങളിലും കണ്ട എല്ലാ ഗ്യാപ്പുകളിലും കക്ഷി കാര്‍ഡ്‌ നിക്ഷേപം നടത്തി. അവസാനം എങ്ങനെയോ എപ്പോളോ വാതില്‍ തുറക്കപ്പെട്ടു.

നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍ തുടച്ചുകൊണ്ട്‌ ലോറന്‍സേട്ടന്‍ അകത്തേക്കുകയറി. ശീതീകരിച്ച മുറിയില്‍ ആത്മനിര്‍വൃതിയോടെ തന്റെ കഠിനാധ്വാനത്തിനു മുന്നില്‍ തുറക്കപ്പെട്ട വാതിലിനൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട്‌ പൈസയെടുത്തു, അപ്പോള്‍ മാടവന ഷാപ്പ്‌! ചീട്ടുകളി! കമ്മിറ്റി മീറ്റിംഗ്‌! തുടങ്ങിയ ചിത്രങ്ങല്‍ എപ്പിസോഡ്‌ എപ്പിസോഡായി തെളിഞ്ഞുവന്നു. എല്ലാം കഴിഞ്ഞു വാതില്‍ തുറക്കാനായി തള്ളിയതും... ഇല്ല തുറക്കുന്നില്ല... ഈശ്വരാ കുടുങ്ങിയോ. പിന്നെ അവിടെ ലോറന്‍സേട്ടന്‍ കാണിക്കത്ത അക്രമങ്ങളൊന്നുമില്ല, എന്തിനേറെ പറയുന്നു ഉറക്കെ ഓളിയിട്ടുവരെ നോക്കി... ആരു കേള്‍ക്കാന്‍. ഇതിനിടക്കതിലെ കാശെടുക്കാന്‍ വന്ന ആരോ ഷമകെട്ടുള്ളിലേക്കു നോക്കിയപ്പോളുണ്ടെടാ "ലോറന്‍സേട്ടന്റെ പരാക്രമങ്ങല്‍ ബാലെ" ഒന്നാം ദിവസം നടന്നുകൊണ്ടിരിക്കുകയാണ്‌. പിന്നെ ഒരുപാടു നേരത്തെ പരിസ്രമത്തിനുശേഷം ആംഗ്യഭാഷയുടെ അനന്തസാധ്യതകളുപയോഗിച്ച്‌ ഉള്ളിലുള്ള ബട്ടന്‍ അമര്‍ത്തി പുറത്തിറങ്ങുന്ന വിധം പറഞ്ഞ്‌ മനസിലാക്കിച്ചു.

അങ്ങനെ വിയര്‍ത്തുകുളിച്ച്‌ ലോറന്‍സേട്ടന്‍ പുറത്തിറങ്ങി വന്നു, അപ്പൊള്‍ അങ്ങേരെയെടുത്തു പിഴിഞ്ഞാല്‍ അരബക്കറ്റ്‌ വെള്ളം കിട്ടുമെന്നു ദൃക്‌സാക്ഷികള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ശീതികരിച്ച മുറിയില്‍ നിന്നു വിയര്‍ക്കാന്‍ ഭാഗ്യം ലഭിച്ച 8-ാ‍ം വാര്‍ഡ്‌ മെംബര്‍ എന്നനിലയിലും ലോറന്‍സേട്ടന്‍ പ്രസിദ്ധനായി.

Tuesday, January 09, 2007

വീണ്ടും... ഒരിടവേളക്കുശേഷം.

ഇപ്പൊ പഴയപോലെ അല്ല, ഓഫീസില്‍ നല്ല പണിയാണ്‌. എനിക്കാണെങ്കില്‍ പണിയെടുക്കുന്നതിനെക്കാള്‍ മടിയുള്ളൊരു കാര്യം വേറെയില്ല. പിന്നെ പട്ടിണി കിടന്നു ചാവണ്ട എന്നോര്‍ത്തുമാത്രം പണിയെടുക്കുന്നു എന്നേയുള്ളൂ. മര്യാദക്കു പണിയെടുത്തില്ലെങ്കില്‍ ചിലപ്പൊ പറഞ്ഞുവിടാനും ചാന്‍സുണ്ട്‌, അപ്പൊ പിന്നെ ലീവെടുക്കാനും പറ്റില്ല പട്ടിണി കിടക്കേണ്ടിയും വരും.

ഇതിനിടക്കാണെങ്കില്‍ ബ്ലോഗു ചെയ്യാനും സമയമില്ല. അങ്ങനെ ഈ പരിപാടി വീട്ടിലെക്കു മാറ്റി. അവിടെയാണെങ്കില്‍ അതിലും കൂടുതല്‍ പ്രശ്നങ്ങല്‍. അന്നനാളം വഴി ആമാശയത്തിലേക്കു വണ്ടിയോടണമെങ്കില്‍ സ്വന്തമായി അടുപ്പു കത്തിക്കണം.

അങ്ങനെ ഇല്ലാത്ത സമയമുണ്ടാക്കി പാതിരാ നേരത്ത്‌ എന്തെങ്കിലും ബ്ലോഗാം എന്നു വെച്ചാല്‍ അവിടേം പ്രശ്നങ്ങല്‍, ആശയദാരിദ്ര്യം സര്‍ഗവേദന മുതലായ ആവലാതികള്‍. കലാകാരന്മാരല്ലാത്തവരെ ജനം അങ്ങീകരിക്കില്ല എന്ന നഗ്നസത്യം മനസിലാക്കി ബ്ലോഗും പൂട്ടി ഒരു വാഴ നടാന്‍ ഇത്രേം ഒക്കെ മതി. ചുരുക്കിപ്പറഞ്ഞാല്‍ കാള്‍ മാര്‍ക്സിന്‌ കമ്മ്യുണിസം റ്റ്യൂഷനെടുക്കാന്‍ പോയ അച്ചുദാനന്ദന്റെ അവസ്ഥ പോലെയായി ബ്ലൊഗിംഗ്‌ തുടങ്ങിയ എന്റെയവസ്ഥയും.

അങ്ങനെ കാത്തിരുന്ന്‌ കാത്തിരുന്നു വിന്റര്‍ അവധിക്കു നാട്ടില്‍ പോകാന്‍ രണ്ടാഴ്ച ലീവുകിട്ടി. രണ്ടാഴ്ച രണ്ടു ദിവസം പോലെ പോയി. ഈ ആഴ്ച വീണ്ടും ഉദയസൂര്യന്റെ നാട്ടില്‍. ഇവിടെയാണെങ്കില്‍ മുടിഞ്ഞ തണുപ്പും, ആകപ്പാടെ ഒരാളുടെ കട്ടേം പടോം മടങ്ങാനുള്ള എല്ലാ സാഹചര്യങ്ങളുടെയും വാര്‍ഷിക സമ്മേളനം.

പകലുമുഴുവന്‍ കിടന്നുറങ്ങി, രാത്രിയുടെ ഭീകരതകൂട്ടാന്‍ വേണ്ടിമാത്രം എണീറ്റിരുന്ന്‌ ഒച്ചവെക്കുന്ന ചീവിടുകളെ മാത്രം സാക്ഷിനിര്‍ത്തി എനിക്കൊരു വെളിപാടുണ്ടായി "മോനെ പീലു നിനക്കു മാത്രമെ ബൂലോകനിവാസികള്‍ക്കു പുളിച്ച ചോറും വളിച്ച സാമ്പാറും വിളമ്പാനൊക്കു. അതുകൊണ്ട്‌ നീ തളരരുത്‌ മോനെ." കുറച്ചാള്‍ക്കാരെ ബുദ്ധിമുട്ടിക്കാന്‍ കിട്ടുന്നൊരവസരമല്ലെ പാഴാക്കേണ്ടന്ന് ഞാനും വിചാരിച്ചു. അങ്ങനെ ഞാന്‍ വീണ്ടും ബ്ലോഗിംഗ്‌ തുടങ്ങാന്‍ തിരുമാനിച്ചു. ബുഹ്‌ ഹ ഹ ഹാാ...

എല്ല ബൂലോകനിവാസികള്‍ക്കും എന്റെ പുതുവല്‍സരാശംസകള്‍.

ഒരിടവേളക്കുശേഷം... കൂടുകല്‍ തറ നമ്പറുകളുമായി ഇനിയും ബൂലോക ബസ്സ്‌ സ്റ്റാന്റിലും പരിസരത്തുമൊക്കെയായി കണ്ടുമുട്ടാമെന്ന വിശ്വാസത്തോടെ.


Friday, November 17, 2006

ഒരു പൂഴ്ത്തിവെപ്പിന്റെ കഥ...

ടെക്നിക്കല്‍ ഹൈസ്കൂളിലെ പഠനകാലം, പ്രൈമറി ക്ലാസുകളിലെ തരികിട സെറ്റപ്പൊന്നും ഇവിടെ ചിലവാകില്ലെന്ന സത്യം എട്ടാം ക്ലാസിലെത്തിയപ്പോള്‍ തന്നെ ഞാന്‍ മനസിലാക്കി. രണ്ടു കൊല്ലം കഴിഞ്ഞാല്‍ പത്താം ക്ലാസിലാണെന്നും ഇപ്പോളേ പഠിച്ചില്ലെങ്കില്‍ നിന്റെ കട്ടേം പടോം മടങ്ങുമെന്നും മാര്‍ക്കു കുറഞ്ഞാല്‍ നിന്നെ കല്‍പ്പണിക്കു പറഞ്ഞയക്കുമെന്നുമൊക്കെയുള്ള ഭീഷണികള്‍ ദിനം പ്രതി എന്റെ നേര്‍ക്കുയര്‍ന്നു. ഓടുന്ന പട്ടിക്ക്‌ ഒരു മുഴം മുമ്പേ എന്നു കേട്ടിട്ടുണ്ട്‌ എന്നാലും എട്ടില്‍ പഠിക്കുന്ന എന്നോട്‌ പത്തിന്റെ കാര്യം പറയണ്ട വല്ല കാര്യവുമുണ്ടോ. കാര്‍ന്നമ്മാരല്ലേ അവര്‍ക്ക്‌ അടുപ്പിലും കാര്യം സാധിക്കാമല്ലോ!!

ഓണപ്പരീക്ഷ കഴിഞ്ഞതോടെ എന്റെ ആപ്പീസു പൂട്ടിക്കാനുള്ളതെല്ലാം ഉത്തരകടലാസിന്റെ രൂപത്തില്‍ പുറത്തിറങ്ങി. അച്ഛനും അമ്മയും പലവിധ സമരമുറകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ എന്നില്‍ പ്രയോഗിച്ചു. ആംഗലേയത്തില്‍ പണ്ടേ പുലിയായിരുന്ന(കഴുതപ്പുലിയെന്നും പറയാം) ഞാന്‍ ഇത്തവണ പുപ്പുലിയായി. തോറ്റു തോറ്റില്ലെന്നപോലെ കൊഴിപ്പേന്റണ്ടിയുടെ വ്യത്യാസത്തിലാണ്‌ രക്ഷപ്പെട്ട്‌ പോന്നത്‌.

ഇതിനൊരു പരിഹാരം ഉണ്ടാക്കിയേ പറ്റൂ. അല്ലെങ്കില്‍ ഇങ്ങനെ പോയാല്‍ മാനസികവും ശാരീരികവുമായ പീഡനങ്ങല്‍ ഏറ്റുവാങ്ങാന്‍ മാത്രമായിരിക്കും എന്റെ വിധി. കൂലംങ്കഷമായ ചിന്തകള്‍ക്കൊടുവില്‍ ചില വിഷയങ്ങല്‍ക്കൊക്കെ തരക്കേടില്ലത്ത മാര്‍ക്കുണ്ടെന്ന യാഥാര്‍ത്യം ഞാന്‍ മനസിലാക്കി. ഒരു കിലോ തക്കാളി വാങ്ങുമ്പോള്‍ രണ്ടെണ്ണം ചീഞ്ഞതായാലും ചിലപ്പോള്‍ നമ്മളങ്ങു സഹിക്കാറുണ്ടല്ലൊ. ഞാനും ഈ വിദ്യ തന്നെ പരീക്ഷിക്കാന്‍ തിരുമാനിച്ചു.

പക്ഷെ എങ്ങനെ!! പൂഴ്ത്തിവെക്കേണ്ടിവരും അല്ലാതെ വേറെ മാര്‍ഗമില്ല. അങ്ങനെ ഞാനും ആ ചെറുപ്രായത്തില്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ഒരു പൂഴ്ത്തിവെപ്പുകാരനായി. അരക്കൊല്ലപ്പരീക്ഷ വന്നു ഇപ്പ്രാവിശ്യം രക്ഷപ്പെടണമെങ്കില്‍ 'ഓപ്പറേഷന്‍ പൂഴ്ത്തിവെപ്പ്‌' നടപ്പിലാക്കാതെ വെരെ വഴിയില്ല. രണ്ടു നല്ല തക്കാളിയുടെ കൂടെ ഒരു ചീഞ്ഞ തക്കാളിയിട്ടുള്ള എന്റെ ആദ്യ പരീക്ഷണം വലിയ ഓളങ്ങളൊന്നുമുണ്ടാക്കാതെ പാസ്സായി.

പുസ്തകത്തിന്റെ ചട്ടക്കുള്ളിലും പത്രക്കെട്ടിനടിയിലുമായിരുന്നു സാധാരണ ഒളിസങ്കേതങ്ങള്‍. പക്ഷെ എന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തുകൊണ്ട്‌ അവസാനം ചീഞ്ഞ തക്കാളികള്‍ കുമിഞ്ഞുകൂടി. സമീപവാസികളായ സമപ്രായക്കാര്‍ക്കെല്ലാം പരീക്ഷപ്പേപ്പര്‍ കിട്ടിയിട്ടും എന്റെ നാലഞ്ചു പേപ്പറുകള്‍ പെന്റിങ്ങാണെന്ന കാര്യം അമ്മയുടെ ശ്രദ്ധയിലും പെട്ടു. പല പല മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞൊഴിഞ്ഞെങ്കിലും, എന്റെ അവസ്ത ദുരവസ്തയിലേക്കും അവിടെനിന്നു തൃശങ്കുവിലേക്കുമുള്ള പ്രയാണം തുടങ്ങിയിരുന്നു.

ഒരു ദിവസം ഞാന്‍ പച്ചക്കറി വാങ്ങാന്‍ കടയില്‍ പോയ നേരത്താണ്‌ സഹപാഠി സന്ദീപിന്റെ വരവ്‌. സത്യത്തില്‍ ലവനാസമയത്ത്‌ വരേണ്ട യതൊരു കാര്യവുമില്ല. പച്ചക്കറി വങ്ങാന്‍ പോയ എന്നെ പച്ചത്തെറി കേള്‍പ്പിക്കാന്‍ വേണ്ടി മാത്രം അല്ലതെന്തിനാ!! ഞാന്‍ തിരിച്ചു വന്നപ്പോളേക്കും ആ സാമദ്രോഹി എന്റെ മാനം വിറ്റു കാശാക്കിയിരുന്നു.

പിന്നെ എല്ലാം യാന്ത്രികമായിരുന്നു. കള്ളനെക്കൊണ്ട്‌ തൊണ്ടി മാന്തിക്കുന്നതുപോലെ പരീക്ഷപ്പേപ്പറുകള്‍ ഒരോന്നായി ഞാന്‍ പുറത്തെടുഠു, അല്ല എന്നെക്കൊണ്ടെടുപ്പിച്ചു എന്നു പറയുനാതാകും കൂടുതല്‍ ശരി. സന്ദീപ്‌ തിരിച്ചു പോകുന്നതു വരെ തികച്ചും ശാന്തമായിരുന്ന അന്തരീക്ഷം പെട്ടന്നു കലുഷിതമായി. പിന്നെ സീസറിനുള്ളത്‌ സീസറിനും എനിക്കുള്ളതു മൊത്തമായിട്ടെനിക്കും കിട്ടി ബോധിച്ചു.


Wednesday, November 01, 2006

ശശിയണ്ണനും ചില ദുരൂഹതകളും...

ഞങ്ങളുടെ ബാച്ചിലര്‍ ലൈഫിലെ നാലാമത്തെ വാടക വീടിന്റെ അയല്‍ക്കാരനായിരുന്നു ശശിയണ്ണന്‍. നീര്‍ക്കോലി മാര്‍ക്കം കൂടി മനുഷ്യനായതു പോലൊരു രൂപവും വിവരവിദ്യാഭ്യാസ മേഖലകളില്‍ സാക്ഷരകേരളത്തിനൊരു അപമാനവുമായിരുന്നു ഈ ശശിയണ്ണന്‍.

താമസം തുടങ്ങിയ ആദ്യദിവസം മുതല്‍ തുടങ്ങിയ ഞങ്ങളുടെ ആഘോഷങ്ങളും, പിന്നെ ചില "കലാപരിപാടികളും" അയല്‍വീടിന്റെ തിണ്ണയില്‍ കിടന്നുറങ്ങിയിരുന്ന ശശിയണ്ണന്‌ തീരെ പിടിച്ചില്ല. ഒന്നര അകത്ത്‌ കയറിയാല്‍ മാത്രം തന്നിലെ പുലിയെ തിരിച്ചറിഞ്ഞിരുന്ന ശശിയണ്ണന്റെ ആത്മധൈര്യം പലപ്പോഴും ഞങ്ങളൊടിതു ചോദിക്കുന്നതില്‍നിന്നയാളെ വിലക്കിയിരുന്നു.

ഒരു ശനിയാഴ്ച വൈകുന്നേരം, പതിവ്‌ ഈവനിംഗ്‌ മൗത്ത്‌ ലുക്കിങ്ങിനിറങ്ങിയതായിരുന്നു ഞങ്ങള്‍, അപ്പൊ നമ്മുടെ ശശിയണ്ണന്‍ എതിറെ വരുന്നുണ്ട്‌. എന്തോ പറഞ്ഞു ഞങ്ങളൊന്നു ചിരിച്ചു, നല്ല ഫോമിലായിരുന്നു ഞങ്ങളുടെ അയല്‍ക്കാരന്‌ അതു അയാളെ കളിയാക്കിയതായണ്‌ തോന്നിയത്‌. അന്നു തുടങ്ങി ഞങ്ങളുടെ കഷ്ടകാലം!!

കള്ളും കഞ്ചാവുമൊക്കെയടിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ള വഴി മുന്നില്‍ തെളിഞ്ഞു വരുമെന്നു പറഞ്ഞപോലെ, വെള്ളമടിച്ചുകഴിഞ്ഞാല്‍ പിന്നെ ശശിയണ്ണനു ഞങ്ങളുടെ വീട്ടിലേക്കുള്ള വഴിയാണ്‌ തെളിഞ്ഞുവന്നിരുന്നത്‌. മലയാള ഭാഷയിലെ തെക്കന്‌ ശാഖയായ "തെരന്തോരം ഫാഷ" യിലെ ചില അമൂല്യമായ രത്നങ്ങളും മുത്തുകളും പലപ്പോഴും ശശിയണ്ണന്റെ വായില്‍നിന്ന്‌ അനര്‍ഘനിര്‍ഗളം പ്രവഹിച്ചിരുന്നു.

ഓരൊ ദിവസവും അലമ്പുണ്ടക്കാന്‍ ഓരോരൊ കാരണങ്ങല്‍ കണ്ടുപിടിക്കുന്നതിലും, അതിലെല്ലാം വൈവിധ്യം കാത്തുസൂക്ഷിക്കുന്നതിലും ശശിയണ്ണന്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. ജാസി ഗിഫ്റ്റ്‌ തരംഗം ആഞ്ഞടിച്ചിരുന്ന കാലം, ഈ തരംഗത്തില്‍ പെട്ടിട്ടൊ എന്തോ എന്റെ ഒരു സഹവീടനും സാരമായ പരിക്കുപറ്റിയിരുന്നു. കുളിമുറിയി കയറിയാലുടന്‍ ഗാനാലാപനത്തിന്റെ അസ്കിതയുള്ള ഈ ചങ്ങാതി, ലജ്ജാവതിയും അന്നക്കിളിയുമെല്ലം തന്റെ മധുര ശബ്ദത്തില്‍ ഉറക്കെ പാടിയിരുന്നു. പക്ഷെ ഇതിനെ ശശിയണ്ണന്‍ അങ്ങേരുടെ വീട്ടിലുള്ള ഒമ്പതാം ക്ലാസുകാരിക്കിട്ടൊരു 440 KV ലൈന്‍ വലിക്കാനുള്ള ശ്രമമായാണ്‌ വിലയിരുത്തിയത്‌. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ഒരു പെങ്കൊച്ചിന്റെ വായ്‌നോക്കിയെന്ന ആരോപണം പോട്ടെന്നു വെക്കാം, എന്നാലും അണ്ണാറന്‍ ചപ്പിയതു പോലിരിക്കുന്ന ആ പശുമോറിയെ ഐശ്വര്യ റായിയെ വാങ്ങിത്തരാമെന്നു പറഞ്ഞാലും ആരും തിരിഞ്ഞു നോക്കില്ലന്നെങ്കിലും അങ്ങേരു മനസിലാക്കേണ്ടതായിരുന്നു.

ഇത്രയും നാളും ഒരു കള്ളുകുടിയനോടുള്ള സഹതാപത്തോടെ പെരുമാറിയിരുന്ന ഞങ്ങള്‍ ഒരു ദിവസം പ്രതികരിച്ചു. ഇത്തരത്തിലുള്ളൊരു പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നിട്ടില്ലാത്ത ശശിയണ്ണന്‍ ഒന്നും മിണ്ടാതെ സ്ഥലം വിട്ടു. പക്ഷെ അതു വെറും തുടക്കം മാത്രമായിരുന്നു, പിറ്റേന്നു വൈകുന്നെറം ശശിയണ്ണന്റെ മസില്‍ പവര്‍ ഞങ്ങളറിഞ്ഞു, ഒരു കൂട്ടം ആള്‍ക്കാരും ഒരുപാട്‌ ഭീഷണികളും. എന്തിനേറെ പറയുന്നു ഞങ്ങള്‍ക്കുള്ളത്‌ ഞങ്ങള്‍ക്കും സീസറിനുള്ളത്‌ സീസറിനും എന്നു കരുതി ഞങ്ങള്‍ സമാധാനിച്ചു.

ശബരിമലക്കു പോകാന്‍ മാലയിട്ടിരുന്ന ഞാന്‍ മാത്രം ശശിയണ്ണന്റെ ആക്രമണത്തില്‍ നിന്നു ഭാഗികമായി രക്ഷപ്പെട്ടിരുന്നു, സ്വാമിയേ ശരണമയ്യപ്പ. സംഘര്‍ഷാവസ്ഥയുടെ പാരമ്യത്തില്‍ കൂടും കുടുക്കയും പൊട്ടിച്ച്‌ ഞങ്ങള്‍ അഞ്ചാം കൂടുതേടിപ്പോയി. നല്ല അടിപൊളി ഏരിയ ആണ്‌ ആള്‍ക്കാരൊക്കെ നല്ലവരാണ്‌ വാടകയും കുറവാണ്‌ എന്നൊക്കെ പറഞ്ഞു പറ്റിച്ച്‌ ഞങ്ങളെക്കൊണ്ട്‌ വീടെടുപ്പിച്ച ബ്രോക്കര്‌ പുഷ്പന്‌ നന്ദി.

Sunday, October 29, 2006

ഒരു മൃഗീയ കൊലപാതകം!!

നേരം സന്ധ്യയാവാറായി, ഒരു പണിയുമില്ലാതെ അനന്തതയില്‍ കണ്ണും നട്ട്‌ ചുമ്മാ ചുമരും ചാരി ഞാനിരുന്നു.

ഒരു മൂളിപ്പാട്ടും പാടി നമ്മുടെ കഥാനായകന്‍ വരുന്നുണ്ട്‌. ഒന്നു രണ്ട്‌ വട്ടം എന്നെ ചുറ്റി പറന്നവന്‍ എന്റെ കൈത്തണ്ടയില്‍ വന്നിരുന്നു. അവനെയങ്ങു തട്ടിയാലോ, ഞാന്‍ മനസിലോര്‍ത്തു. ഒരു പാവപ്പെട്ട കൊതുകിനെ കൊല്ലുന്നതു പാവമല്ലെ, എന്നിലെ കുറ്റബോധം സടകുടഞ്ഞെഴുന്നേറ്റു. ഇല്ല ഇവനും ഇവന്റെ സ്വന്തക്കാരും ബന്ധുക്കളും കൂടി എത്രയെണ്ണത്തിനാണ്‌ പണി കൊടുക്കുന്നത്‌. എന്നിലെ പൗരബോധം രോഷാഗ്നിയായി ജ്വലിച്ചു. ഇവന്‍ തീര്‍ചയായും ശിക്ഷയര്‍ഹിക്കുന്നു.

ഒറ്റയടിക്കു കൊന്നല്‍ അവന്‍ പെട്ടന്നു ചാവും, അതുകൊണ്ട്‌ അതു വേണ്ട.ഒരു കൊതുകിനെ കൊല്ലാന്‍ ഇത്ര ടെന്‍ഷനടിക്കേട്ടതുണ്ടൊ?

ഞാനെന്റെ വലതു കൈ വളരെ പതുക്കെ അവന്റെ പിന്നിലേക്കു ചലിപ്പിച്ചു, അപ്പോളേക്കും ആ വൃത്തികെട്ടവന്റെ കൊമ്പുകള്‍ എന്റെ ഇടതു കൈത്തണ്ടയി ആഴ്‌ന്നിറങ്ങിയിരുന്നു. ഊരാന്‍ പെട്ട പാടെന്നു പറഞ്ഞപോലെ കൊമ്പൂരിയെടുക്കുന്നതിനു മുമ്പവന്റെ ചിറകുകളില്‍ ഞാന്‍ പിടുത്തമിട്ടു. ക്രൂരതയുടെ പര്യായമാറിയ ഞാനവനെ ചന്നം ഭിന്നമാക്കി. ഒന്നാം വര്‍ഷ ബോട്ടണി വിദ്യാര്‍ഥിയുടെ കയ്യില്‍ കിട്ടിയ തവളയെക്കാള്‍ പരിതാപകരമെന്നു വിശെഷിപ്പിക്കാവുന്ന ഒരവസ്ഥയിലേക്കു ഞാനവനെ എത്തിച്ചു.

ഹിരണ്യകശിബുവിനെ ക്രൂരമായി വകവരുത്തിയിട്ടും അരിശം തീരാഞ്ഞ നരസിംഹമൂര്‍ത്തിയെപ്പോലെ അടുത്ത ഇരക്കു വേണ്ടി ഞാന്‍ കാത്തിരുന്നു.


Sunday, October 22, 2006

കലികാലവൈഭവം, കാലനും കഷ്ടകാലം...

"ഞാനെങ്ങനെ വിശ്വസിക്കും നിങ്ങള്‍ തന്നെയാണ്‌ കാലനെന്ന്‌", എന്റെ ചോദ്യത്തിനുമുന്നില്‍ കാലനു ഉത്തരം മുട്ടി.

കാലനായാല്‍ മിനിമം ഒരു പോത്തിന്റെ പുറത്തായിരിക്കണം വരേണ്ടത്‌, പിന്നെ കയ്യില്‍ കുടുക്കിട്ട ഒരു കയറും മസ്റ്റാണ്‌. അല്ലാതെ ഇങ്ങനെ സെയില്‍സ്‌ എക്സിക്യൂട്ടീവിന്റെ പോലെ കോട്ടും സ്യൂട്ടുമിട്ടു വന്നാലൊന്നും ശരിയാകില്ല.

അതു പോട്ടെ ഐഡെന്റിറ്റി തെളിയിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡുണ്ടൊ കയ്യില്‍, ഒരു പാന്‍ കാര്‍ഡായലും മതി... പാസ്സ്‌പോര്‍ട്ടിന്റെ ഫ്രണ്ട്‌ പേജായാലും ഞാന്‍ അഡ്ജസ്റ്റ്‌ ചെയ്തോളാം.

ഇരുപത്തിമൂന്നെന്ന ഈ കുറഞ്ഞ പ്രായത്തില്‍ പരലോകത്തേക്കുള്ള വിസ അടിച്ചു കിട്ടിയതിന്റെ എല്ലാ വിഷമങ്ങളും പല പല ചോദ്യങ്ങളുടെ രൂപത്തില്‍ ഞാന്‍ കാലന്റെ മുന്നിലേക്കെടുത്തിട്ടു.



കാലന്‍ സ്പീക്കിംഗ്‌...

നിങ്ങള്‍ക്കു ചുമ്മാ പറഞ്ഞാല്‍ മതി പോത്തിന്റെ പുറത്ത്‌ വരണമെന്നൊക്കെ, മേനക ഗാന്ധിയെങ്ങാനുമറിഞ്ഞാല്‍ അതുമതി ഞാന്‍ തൂങ്ങാന്‍. പിന്നെ കയറ്‌, ഈ പരശുരാമന്റെ മണ്ണിലെ ഓരൊ കുഞ്ഞിനുമരിയാം കയര്‍ തൊഴിലാളികല്‍ സമരത്തിലാണെന്നു. ഇനിയിപ്പൊ വിദേശ കയര്‍ വാങ്ങാമെന്നു വെച്ചാല്‍ കേരളത്തില്‍ ഭരണം മാറി, ഞാന്‍ ബൂര്‍ഷ്വാസിയെന്നു മുദ്രകുത്തപ്പെടും.

പഴയ കാലമൊന്നുമല്ല തകര്‍ച്ചയെ നേരിടുന്ന യമലോകവും ഇപ്പൊള്‍ സ്വകാര്യവല്‍ക്കരണത്തിന്റെ ഭീഷണിയിലാണ്‌. എല്ലാ വര്‍ഷവും ടാര്‍ഗെറ്റ്‌ മീറ്റ്‌ ചെയ്യാന്‍ ഞങ്ങള്‍ പെടുന്ന പാടു ഞങ്ങള്‍ക്കെ അറിയൂ. ഇപ്പൊളാണെങ്കില്‍ വാര്‍ഷിക ക്ലോസിംഗിന്റെ സമയമാണ്‌, നിന്നെയൊക്കെ കൊണ്ടു ചെന്നിട്ടു വേണം കോട്ട തികയ്ക്കാന്‍.

ഇപ്പൊ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ കാലമാണ്‌, കള്ളത്തരം കാണിച്ച്‌ നാലു കാശുണ്ടാക്കമെന്നു വെച്ചാല്‍, പണിതെറിക്കും!!

എന്തൊക്കെപ്പറഞ്ഞാലും ശരി എനിക്കു നിങ്ങളെ കൂടതെ തിരിച്ചു ചെല്ലാന്‍ പറ്റില്ല... പെട്ടന്നു പോകാന്‍ റെഡിയായിക്കൊ. പിന്നെ ഞങ്ങളുടെ ആനുവല്‍ ഓഫര്‍ പ്രകാരം, അപകടം, ചിക്കന്‍ ഗുനിയ, ഡെങ്കി, ഹൃദയാഗതം തുടങ്ങിയവയില്‍ നിന്നു തിരഞ്ഞെടുക്കനുള്ള അവസരം കൂടി ഉപഭോക്താവിനു നല്‍കുന്നുണ്ട്‌.



അപ്പോളെക്കും ഞാന്‍ ഉണര്‍ന്നു, അല്ലെങ്കില്‍ ഒന്നു രണ്ടു ഡയലോഗ്‌ കൂടി അടിക്കാമായിരുന്നു...

Thursday, October 19, 2006

ഒരു ജാപ്പനീസ്‌ പ്രേതബാധ...

സഹമുറിയന്റെ കൂര്‍ക്കംവലി കേട്ടു ഞാന്‍ ഞെട്ടിയുണര്‍ന്നു. എന്റെ ദൈവമേ ഒരുപാടു കൂര്‍ക്കം വലി ഞാന്‍ കേട്ടിട്ടുണ്ട്‌, പക്ഷെ ഇതുപോലൊരു ഡോള്‍ബി ഡിജിറ്റല്‍ സെറ്റപ്പ്‌ ഇതാദ്യമായിട്ടാണ്‌. വെളുപ്പാന്‍കാലത്ത്‌ അതും മൂന്ന് മൂന്നര മണി നേരത്ത്‌ ഉറക്കം വരാതെ ഞാന്‍ കിടന്നു, ജീവിതത്തിലാദ്യമായിട്ടണ്‌ ഈയൊരു സമയതിനു ഞാന്‍ ദൃക്‌സാക്ഷിയകുന്നത്‌.

ഞാനെങ്ങനെ ഈ വൃത്തികെട്ട ശബ്ദം ഇല്ലതാക്കും, ആശയങ്ങളുടെ അഭാവത്തില്‍ എന്നിലെ സര്‍ഗവേദന പാരമ്യത്തിലെത്തി. അവന്റെ ഒണക്ക മൂക്കിലൊരു ക്ലിപ്പിട്ടാലൊ... കരണക്കുറ്റിക്കൊരെണ്ണം പൊട്ടിച്ചാലോ... ഒരു ബക്കറ്റ്‌ വെള്ളം കോരി അവന്റെ തലയില്‍ കമിഴ്ത്തിയാലൊ... അല്ലെങ്കില്‍ വെണ്ട അവനേ വിളിച്ചുണര്‍ത്തി രണ്ടു പള്ളു വിളിച്ചാലൊ... ഇങ്ങനെ പല പല ചിന്തകല്‍ എന്റെ മനസിലൂടെ കടന്നു പോയി. അവസാനം എനിക്കുണ്ടായേക്കാവുന്ന മാനഹാനിയും ധനനഷ്ടവും (ആശുപത്രി ചിലവ്‌) എല്ലാമോര്‍ത്ത്‌ ഞാനതോക്കെ സഹിച്ച്‌ കണ്ണും പൂട്ടിക്കിടന്നു.

കുറച്ചുനേരം കഴിഞ്ഞപ്പോളുണ്ടെടാ പുറത്തൊരു പദചലനം. ആരാണീ നേരത്ത്‌ പുറത്തിറങ്ങി നടക്കുന്നത്‌, എനിക്കു ടെന്‍ഷനായി. രണ്ടു റൗണ്ട്‌ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ഒരു ഫെയ്ഡ്‌ എഫക്റ്റോടെ പദചലനം കേള്‍ക്കാതായി. ഇത്രയൊക്കെ ഉണ്ടായിട്ടും പൊതുവെ ധൈര്യശാലിയയ ഞാന്‍ ഇത്‌ വെറുമൊരു ചീളു കേസെന്ന കണ്‍സിഡറേഷന്‍ കൊടുത്ത്‌ പുറത്തിറങ്ങി നോക്കാന്‍ മിനക്കെട്ടില്ല, അല്ലതെ പേടിച്ചിട്ടൊന്നും ആയിരുന്നില്ല.

അന്നു കാലത്ത്‌ ബ്രേക്ക്‌ഫാസ്റ്റിനൊപ്പം ഞാനീ സംഭവം സഹമുറിയനോടു വിളംബി. ഇനിയിത്‌ വല്ല പ്രേതവും മറ്റോ അയിരിക്കുമോ, എടുത്തവഴിക്കവന്‍ പറഞ്ഞു. പ്രേതമാണങ്കില്‍ പാദസ്വരത്തിന്റെ കിലുക്കമുണ്ടാകില്ലെ... ബാക്‌ഗ്രൗണ്ടില്‌ ഹൊറര്‍ സോങ്ങ്‌ ഉണ്ടാവില്ലെ... തുടങ്ങിയ വാദമുഖങ്ങളുയര്‍ത്തി ഞാനതിന്റെ നഖശിഖാന്തം എതിര്‍ത്തു. എടാ മരപ്പൊട്ട വല്ല മാടനെങ്ങനുമാണെങ്കില്‍ പാദസ്വരത്തിന്റെ കിലുക്കമൊന്നും ഉണ്ടാകില്ല, അവനവന്റെ സൈഡ്‌ ഓക്കെയാക്കി. മാടനെയും ഒടിയനെയുമൊക്കെ പറ്റി പണ്ട്‌ അമ്മാമ്മ പറഞ്ഞു കേട്ടിട്ടുണ്ട്‌. വീടിന്റെ പൊക്കത്തുള്ള റബ്ബര്‍ തോട്ടത്തിലൂടെ കരിയിലകള്‍ ചവിട്ടി ഞെരിച്ച്‌ മാടന്‍ പോകുന്ന ശബ്ദം ഇടക്കൊക്കെ കേള്‍ക്കാറുണ്ടത്രെ. പിന്നീടൊരിക്കല്‍ പൈലിക്കുട്ടിയേട്ടനെ ചാരായം വാറ്റിയതിനു തോട്ടത്തിന്റെ മൂലക്കല്‍ നിന്നു പോലീസുപിടിച്ചു, അതിനുശേഷം മാടന്‍ പോകുന്ന ശബ്ദം കേട്ടിട്ടില്ലെന്നതു വെറെ കഥ. പണ്ടാറമടങ്ങാന്‍ ഈ പ്രേതോം തേങ്ങേം മാങ്ങേം ഒന്നും ഇല്ലാതിരുന്നെങ്കില്‍, ഭയമെന്ന വികാരം എന്നില്‍ കുടിലുകെട്ടിതുടങ്ങിയെന്ന നഗ്ന സത്യം ഞാന്‍ മനസിലാക്കി.

താഴത്തെ നിലയില്‍ വരിവരിയായുള്ള എല്ലാ അപ്പാര്‍ട്ട്‌മെന്റുകളിലും ഞങ്ങള്‍ ഫ്രണ്ട്സ്‌ ആയിരുന്നു താമസിച്ചിരുന്നതു. അന്നു വൈകുന്നെരത്തെ പൊളിപറച്ചിലിനിടയിലാണ്‌ എന്നെ കൂടതെ വെറെ ഒരുത്തനും ഈ പദചലനങ്ങല്‍ കുറച്ചു നാളായി കേള്‍ക്കറുണ്ടെന്നറിഞ്ഞത്‌. അടുത്ത മാസം അവന്റെ കല്യാണമാണ്‌, അപ്പൊ ഇതല്ല ഇതിലും വലിയ തോന്നളൊക്കെ ഉണ്ടാകുമെന്നരോ പറഞ്ഞതൊതുക്കി. ഇതിനൊരു തിരുമാനമുണ്ടാക്കിയിട്ടു തന്നെ കാര്യം ഞാന്‍ തിരുമാനിച്ചു.

പിറ്റേ ദിവസം മൂന്നേകാലിനു അലാറം വെച്ചാണ്‌ ഉറങ്ങാന്‍ കിടന്നത്‌, പക്ഷെ സഹമുറിയന്റെ കൂര്‍ക്കം വലിയുടെ ശബ്ദവും അലാറത്തിന്റെ ശബ്ദവും ആനയും ആടും തമ്മിളുള്ള വ്യത്യാസം ഉള്ളതുകൊണ്ടോ അതോ തലേദിവസത്തെ ഉറാക്കഷീണം കൊണ്ടൊ എന്നറിയില്ല അലാറം അടിച്ചതു കേട്ടില്ല, അങ്ങനെ ഫസ്റ്റ്‌ അറ്റെംറ്റ്‌ ചീറ്റിപ്പോയി.

എന്നും അനുഭവങ്ങളില്‍ നിന്നു പല പാഠങ്ങളും പഠിച്ചിട്ടുള്ള ഞാന്‍ തൊട്ടടുത്ത ദിവസം കൃത്യസമയത്തു തന്നെ എനീറ്റ്‌ പദചലനത്തിനായി കാത്തിരുന്നു. ഈശ്വരാ ഭയവും ധൈര്യം കലര്‍ന്ന ഒരു വികാരം എന്നെ തളര്‍ത്തിക്കൊണ്ടിരുന്നു. ആ ശബ്ദം വീണ്ടും കേട്ടുതുടങ്ങി, അമ്പലങ്ങള്‍ക്കും പള്ളികള്‍ക്കും എന്റെ വക നേര്‍ച്ചകള്‍ വന്നു വീണുകൊണ്ടിരുന്നു. കാലോച്ച പതിയെ അകന്നു തുടങ്ങി ഇനിയും താമസിച്ചാല്‍ അലാറം വെച്ചതു വെറുതെയാകും. രണ്ടും കല്‍പിച്ചു ഞാന്‍ വാതില്‍ തുറന്നു പുറത്തിറങ്ങി. അപ്പോളുണ്ടെടാ മീന്‍കാരുടെ വണ്ടിയെന്നു നമ്മള്‍ വിളിക്കുന്ന M-80 പോലൊരു വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത്‌ നമ്മുടെ ജാപ്പനീസ്‌ പ്രേതം പോകുന്നു. പാവം പത്രക്കാരന്‍ വെറുതെ സംശയിച്ചു, എനിക്കെന്നോടു തന്നെ ഒരു വെറുപ്പു തോന്നി.

Wednesday, October 18, 2006

പപ്പന്റെ വിഷമം...

പപ്പന്‍ നിരാശനാണ്‌, എല്ലാവരും പറയുന്നത്‌ ഒരു പ്രേമം പൊട്ടിയാല്‍ രണ്ട്‌ കിലോ എങ്കിലും തൂക്കം കുറയും എന്നണ്‌... എന്നിട്ടോ നിര നിരയായി ആറെണ്ണമാണ്‌ കാവിലെ ഭഗവതിക്കു നിരത്തിയ കതിന പോലെ ഠമാര്‍ പടാര്‍ ആയത്‌... നൈരാശ്യത്തിന്റെ സങ്കുചിതാവസ്തയില്‍ ബിയറടിച്ചു വയറു ചാടി ഗ്രഹിണി പിടിച്ച പിള്ളാരുടെ പോലെയായതു മിച്ചം...

"why me god... why me?" പപ്പന്റെ ഓഞ്ഞ ശബ്ദം ഭക്തിസാന്ദ്രമായ ദൈവസന്നിദിയില്‍ ഒരു ആദിവാസി ഗാനം പോലെ മുഴങ്ങി.

പപ്പനൊന്നു നോക്കിയാല്‍ പിന്നെ പെണ്‍കുട്ടികളുടെ കല്ല്യണം പെട്ടന്നു നടക്കുമെന്നണ്‌ നാട്ടിലെ സംസാരം, ഭാസ്കരപാപ്പന്റെ ചായക്കടിയില്‍ വരെ ഈ സംഭവം ചര്‍ച്ചക്കെടുത്തിരുന്നു. സാധാരണയായി അഗോളവിഷയങ്ങളല്ലാതെ ഇത്തരം ചീളു കേസുകളൊന്നും അവിടെ ഡിസ്കഷനു വരാറില്ല. ഉത്തര കൊറിയ ആണവപരീക്ഷണം നടത്തിയപ്പൊള്‍ മറ്റു ലോക രാജ്യങ്ങളെക്കാള്‍ മുമ്പ്‌ ആ നടപടിയെ അപലഭിച്ച ഒരു ചരിത്രം കൂടിയുണ്ട്‌ ഭാസ്കരപാപ്പന്റെ ചായക്കടക്ക്‌.

പപ്പനിപ്പോള്‍ അന്നമ്മ ചേട്ടത്തിയുടെ ഠൗണിലെ കടയില്‍ തയ്യലു പടിക്കാന്‍ വരുന്ന സൂസിയുമായി പ്രണയത്തിലാണ്‌. പപ്പന്റെ പൂര്‍വ്വകാല ചരിത്രം മുഴുവനുമറിയുന്ന സൂസിക്കും അവനെ ഇഷ്ടമാണത്രെ. കല്ല്യാണം പെട്ടന്നു നടക്കാന്‍ അവളു കണ്ടെത്തിയ എളുപ്പവഴിയാണിതെനു ചില അസൂയക്കാരു പറഞ്ഞു പരത്തിയെങ്കിലും, പപ്പനു സൂസിയെന്നുവെച്ചാല്‍ തമിഴ്‌ നാട്ടുകാര്‍ക്കു മുല്ലപ്പെരിയാറുപോലെയായിരുന്നു. അങ്ങനെ ദിവസങ്ങള്‍ കദന്നുപോയി, പപ്പന്‍ സൂസി പ്രണയച്ചൂടില്‍ നിരവധി പനിനീര്‍ പുഷ്പങ്ങള്‍ അകാലചരമമടഞ്ഞു.

പപ്പനു ജോലി കിട്ടി, വറീതേട്ടന്റെ എളേ മോന്‍ കൊച്ചാപ്പന്‍ വഴിയാണു ജോലി ശരിയായത്‌. കൊച്ചാപ്പനു ബോംബെയില്‍ വൈരക്കല്ലിന്റെ പണിയാണ്‌, പപ്പനും അവിടെ തന്നെയാണു പണി ശരിയാക്കിയിരിക്കുന്നതു. ഭാസ്കരേട്ടന്റെ ചായക്കടയില്‍ പത്രം വായിക്കുകയും പരദൂഷണം പറയുകയും മാത്രം ചെയ്യുന്ന നാരായണനാശാരിയാണാ ന്യൂസ്‌ പുറത്തുവിട്ടത്‌.

നാളെ പപ്പന്‍ ബോംബെക്കു പോകുകയാണ്‌, ഇന്നു വൈകുന്നേരം വലിയ ബണ്ടിനോടുചേര്‍ന്നുള്ള ചിറക്കടുത്തു മീറ്റ്‌ ചെയ്യമെന്നണു സൂസി പറഞ്ഞിരിക്കുന്നതു. ഉച്ചതിരിയാറായപ്പോളേക്കും പപ്പന്‍ സ്പോട്ടില്‍ ഹാജരായി. ഒരു അഞ്ചരയോടു കൂടി ആരോ ബണ്ടിലൂടെ നടന്നു വരുന്നതു പപ്പന്‍ കണ്ടു, അതു സൂസി തന്നെ അല്ലാതാരു വരാന്‍ ഈ നേരത്തിവിടെ. പപ്പന്റെ എല്ലാ പ്രതീക്ഷയും തെറ്റിച്ചുകൊണ്ടു ലുട്ടാപ്പി ഫാന്‍സ്‌ അസോസിയേഷന്‍ ലോക്കല്‍ പ്രസിഡന്റ്‌ കം ഖജാഞ്ചി മണിക്കുട്ടനായിരുന്നു അത്‌. സൂസിയുടെ ഹംസമായാണ്‌ ഇഷ്ടന്റെ വരവു, ഒരു രൂപയുടെ കപ്പലണ്ടി മിട്ടായിയും രണ്ട്‌ എള്ളുണ്ടയും വാങ്ങി കൊടുത്തല്‍ എത്ര സാഹസികമായ ഹംസ വേഷവും കെട്ടിയിരുന്ന മണിക്കുട്ടന്‍ നാട്ടിലെ കമിതാക്കളുടെ ആശ്വാസമായിരുന്നു.

കത്തു വായിച്ച പപ്പന്‍ ഞെട്ടി, സൂസി തന്നെ ഇട്ടിട്ടു പോയി എന്ന സത്യം അവന്‍ മനസിലാക്കി. പപ്പന്റെ എല്ലാ പ്രണയങ്ങളുടെയും ക്ലൈമാക്സ്‌ യാഷ്‌ ചൊപ്ര പടങ്ങളിലെപ്പോലെ മൂന്നാം ഹീറോയില്‍ അവസാനിക്കറാണ്‌ പതിവ്‌, ഇത്തവണയും. അങ്ങനെ മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി!!

"why me gOd... why me?" പപ്പന്റെ ആ ഓഞ്ഞ ശബ്ദം വീണ്ടും മുഴങ്ങി.

Tuesday, October 03, 2006

പൂച്ച ബാറും പിന്നെ പൂരപ്പാട്ടും!!

നാസുവിലെ കുടിയന്മാരായ മലയാളികളുടെ ആസ്ഥാന ബാറും കലാക്ഷേത്രവുമെല്ലമാണ്‌ പൂച്ച ബാര്‍. പൂച്ചയില്‍ പോകാന്‍ കള്ളുകുടിക്കണം എന്നതൊരു മാനദണ്ഡമായിരുന്നില്ല.ഒട്ടുമിക്ക ആഴ്ചാവസാനങ്ങളിലും പൂച്ചയിലെ സന്ദര്‍ശകരായ ഞങ്ങള്‍ക്ക്‌ അവിടെയൊരു പ്രത്യേക പരിഗണന ലഭിച്ചിരുന്നു. വെള്ളി ശനി ദിവസങ്ങളിലെ ഞങ്ങളുടെ ഈ കലാസാംസ്കാരിക പരിപ്പാടികള്‍ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചില അസൂയാലുക്കള്‍ക്കിടയില്‍ സംസ്കാരം ഇല്ല എന്നൊരു അഭിപ്രായം ഉണ്ടെങ്കിലും, ഞാനത്‌ ശക്തിയുക്തം നിഷേധിക്കുന്നു.

എല്ലാവര്‍ക്കും ഉണ്ടായേക്കവുന്ന അതേ സംശയം തന്നെ എനിക്കുമുണ്ടായി, "പൂച്ച ബാര്‍" ഇതെങ്ങനെ ഈ പൂച്ചയെന്ന പേരുണ്ടായി!! ഞാന്‍ പലരോടും ചോദിച്ചു ഒരുവിധം എല്ലവരുടെയും അവസ്ഥ എന്റേതുതന്നെയെന്ന സത്യം ഞാന്‍ മനസിലാക്കി. ഇല്ല എങ്ങനെയെങ്കിലും ഇതിന്റെ പിന്നിലെ രഹസ്യം കണ്ടുപിടിച്ചിട്ടെ എനിക്കിനി വിശ്രമമുള്ളു, പല കുറ്റാന്വേഷണ സിനിമകളിലേയും രംഗങ്ങള്‍ എന്റെ മനസിലൂടെ കടന്നുപോയി. അവസാനം സ്ഥലത്തെ തലമൂത്ത പയ്യന്‍സില്‍നിന്ന് ഞാന്‍ സത്യം മനസിലാക്കി. ശരിക്കും ബാറിന്റെ പേരു മറ്റെന്തൊ ആണ്‌, പേരവിടെ കാഞ്ചിയിലാണ്‌ എഴുതിവച്ചിരുന്നതു, പണ്ടെങ്ങോ അടിച്ചു പാമ്പായ ഏതോ ഒരു പൂര്‍വ്വകാല കുടിയന്‍ ബാറിന്റെ പേരിനോടു ചേര്‍ത്ത്‌ വരച്ചു വച്ചിട്ടുള്ള പൂച്ചയുടെ രേഖാചിത്രം നൊക്കി ഇങ്ങനെ പ്രസ്താവിച്ചു

"ഇനി മുതല്‍ ഈ ബാര്‍ പൂച്ച ബാറെന്നറിയപ്പെടും!!"

അങ്ങനെ ജാപ്പനീസില്‍ അടിസ്ഥാന വിദ്യാഭ്യസം പോലും ഇല്ലാതിരുന്ന ആ മഹാനായ കുടിയന്റെ വാക്കുകള്‍, അവസരം കിട്ടിയാലും ഇല്ലെങ്കിലും മനപ്പൂര്‍വ്വം അവസരങ്ങളുണ്ടാക്കി അവിടെപ്പോയി ഒപ്പു വച്ചിരുന്ന പാവപ്പെട്ട സഹകുടിയന്മാരുടെ ഇടയില്‍ അദ്ദേഹത്തിനൊരു ഒരു നായകപരിവേഷം നേടിക്കൊടുത്തു. അങ്ങനെ പട്ടാമ്പി റെയില്‍വെ സ്റ്റേഷന്‍ ഉണ്ടായി എന്നു പറയുന്നതുപോലെ പൂച്ച ബാറും ഉണ്ടായി.

പലപ്പോലും പൂച്ചയിലെ പല രംഗങ്ങളും, ആക്ഷനും കോമഡിയും പ്രേമവും ഗാനരംഗങ്ങളും നിറഞ്ഞൊരു പക്കാ ഇന്ത്യന്‍ സിനിമയെ ഓര്‍മ്മപ്പെടുത്തിയിരുന്നു. ഒരു ഒന്നര അകത്തുകയറിയാല്‍ പിന്നെ പലരും പല പല കഥാപാത്രങ്ങളായി രൂപം പ്രാപിക്കും. ചിലര്‍ക്കു പാട്ടു പാടണം, ചിലര്‍ക്കു അമ്മയെ കാണണം ചിലര്‍ക്കു വീട്ടില്‍ പോകണം, ചിലര്‍ക്കു കല്ല്യാണം കഴിക്കണം അങ്ങനെ പലതരത്തിലാണു പലരുടെയും ആവശ്യങ്ങള്‍.

ഒരു ദിവസം പൂച്ചയിലെ പതിവു സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്‌. എന്നത്തെയും പോലെ ഞങ്ങള്‍ അന്താക്ഷരി കളി തുടങ്ങി. കള്ളുകുടിക്കിടയിലെ ഈ അന്താക്ഷരി വന്‍വിജയമാണെന്ന സത്യം ഞങ്ങള്‍ നേരത്തേ മനസിലാക്കിയിരുന്നു. പ്രത്യേകിച്ചു നിയമങ്ങളോ ജയപരാജയങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല ഈ അന്താക്ഷരിക്ക്‌, ചുമ്മ റ്റേണ്‍ അനുസരിച്ചു പാട്ടു പടുക എല്ലാവരും ഏറ്റു പാടും അത്രമാത്രം. അങ്ങനെ അവസാനം കൊട്ടിക്കലാശം എത്തി അന്താക്ഷരി പതിയെ പൂരപ്പാട്ടിലേക്കു മാറി. പൂരപ്പട്ടിന്റെ താളത്തില്‍ രസം പിടിച്ച ചില ജപ്പാന്‍കാരും ഞങ്ങളുടെ കൂടെക്കൂടി കൈകൊട്ടിതുടങ്ങി. ആവേശംമൂത്ത ഒരു ജപ്പാന്‍കാരനു പാട്ടിന്റെ അര്‍ഥമറിയണം, അതെങ്ങാനുമറിഞ്ഞാലുള്ള നറ്റക്കേസോര്‍ത്ത്‌ ഒരുവിധത്തിലങ്ങേരെ ഞങ്ങള്‍ ഒതുക്കിവിട്ടു. പിന്നെ ഞങ്ങളുടെ പാട്ടിനെക്കുറിച്ച്‌ അഭിനന്ദനങ്ങളുടെ ഒരു പ്രവാഹമായിരുന്നു. ജപ്പാന്‍കാര്‍ ഇന്ത്യയുടെ സംസ്കാരത്തെ പറ്റിയും കലാ വൈവിദ്യങ്ങളെപറ്റിയും വായ്തോരാതെ സംസാരിച്ചുകൊണ്ടിരുന്നു.

പൂരപ്പാട്ടിലൂടെ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞതിലുള്ള ആത്മനിര്‍വൃതിയോടെ ഞങ്ങളന്നു പൂച്ചയുടെ പടിയിറങ്ങി. നാസുവിലെ മലയാളികളുടെ കലാക്ഷേത്രമെന്ന കീര്‍ത്തിക്ക്‌ യതൊരു കോട്ടവും തട്ടാതെ പൂച്ച ഇപ്പൊളും തലയുയര്‍ത്തി നില്‍ക്കുന്നു.

Wednesday, September 27, 2006

പോക്രിത്തരം പ്രോഹിബിറ്റഡ്‌ ഏരിയ...

സമയം സന്ധ്യ കഴിഞ്ഞു, ഓഫീസില്‍ നിന്നു വന്നതെയുള്ളു. വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച നയനാനന്ദകരമായിരുന്നു. വെള്ളം സര്‍വത്രവെള്ളം, മഴവെള്ളമല്ല പൈപ്പുവെള്ളം. ചുമ്മായിരുന്നു ടിവി കാണാം എന്നു വച്ച്‌ കുറച്ചു നേരത്തെ വന്ന എനിക്കിതുതന്നെ കിട്ടണം.

ഈ മുടിഞ്ഞ കോര്‍പ്പറേഷന്‍ പൈപ്പില്‌ ആവശ്യം നേരത്ത്‌ ഒരു തുള്ളി വെള്ളം ഉണ്ടാകില്ല, കഷ്ടകാലത്തിനെങ്ങാനും പൈപ്പടക്കന്‍ മറന്നാല്‍ പിന്നെ മലവെള്ളപ്പാച്ചിലാണ്‌. ഏതോ ഒരു നല്ലവനായ സഹമുറിയന്‍ പൈപ്പടക്കാത്തതിനു ഇത്രേം വലിയ പണി തരണമായിരുന്നോ എന്റീശ്വരാ.

വരെ വരെ ഒരുത്തനും ഒരുത്തരവാധിത്തം ഇല്ലാതായി വരികയാണ്‌. ഒരു ദിവസം മുഴുവന്‍ പൈപ്പുതുറന്നിട്ടാല്‍, വാട്ടര്‍ അതോറിറ്റിക്കാരു വന്നു വീടു ജപ്തി ചെയ്യാനുള്ള ബില്ല് അടിച്ചുതരും. അതാണല്ലൊ ഇപ്പൊളത്തെ ഒരു ഫാഷന്‍. ഇന്നു വൈകുന്നേരത്തെ പൊളിപറച്ചിലിനിടയില്‍ ഈ വിഷയമൊന്നു അവതരിപ്പിച്ചു നോക്കാം, ഞാന്‍ തിരുമാനിച്ചു.

കുറച്ചു നേരം കൂടി കഴിഞ്ഞപ്പോള്‍ സഹമുറിയന്മാരൊക്കെ കൂടണഞ്ഞു തുടങ്ങി. ഞാന്‍ വിഷയം എടുത്തിട്ടു. പന്നത്തരം കാണിച്ചലും അധികച്ചിലവ്‌ ഉണ്ടക്കിയാലും നമുക്കൊരു ചെറിയ ഫൈന്‍ അടിക്കനം അല്ലെങ്കില്‍ ഇതുപോലുള്ള പോക്രിത്തരങ്ങള്‍ ഇനിയും ആവര്‍ത്തിക്കും എന്ന തിരുമാനത്തില്‍ ചര്‍ച അവസാനിച്ചു.

പല പല ആശയങ്ങങ്ങളും ഉയര്‍ന്നു വന്നു, പക്ഷെ എല്ലവര്‍ക്കും സ്വീകാര്യമായത്‌ ഒന്നേ ഒണ്ടായിരുന്നുള്ളു. ഇനിമുതല്‍ ആരു മേല്‍പ്പടി കുറ്റങ്ങള്‍ ചെയ്താലും അവന്‍ ഒരു പൈന്റ്‌ വാങ്ങിത്തരണം.

അങ്ങനെ എല്ലാവരും കാത്തിരുന്ന ആ ദിനം വന്നു, ആദ്യത്തെ പോക്രിത്തരം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. പൊതുവെ ശാന്തസ്വഭാവക്കാരനും നിഷ്കളങ്കനുമായിരുന്ന ഷിജുവയിരുന്നു പോക്രിത്തരം പ്രോഹിബിറ്റഡ്‌ ഏരിയയിലെ ആദ്യ അപരാധി. ഓഫീസില്‍ പോകുന്നതിനു മുന്‍പുള്ള ഇസ്തിരിയിടലിനുശേഷം സ്വിച്ച്‌ ഓഫ്‌ ചെയ്യാന്‍ മറന്നതായിരുന്നു അവന്‍ ചെയ്ത കുറ്റം. ഒരു ദിവസം മുഴുവന്‍ അയേണ്‍ ബോക്സ്‌ ഓണ്‍ ചെയ്തിടുക, പ്രധമദൃഷ്ട്യ തന്നെ കുറ്റക്കാരനെന്നു ബോധ്യപ്പെട്ട അവനെ അധികച്ചിലവു എന്ന വകുപ്പില്‍ പെടുത്തി ഒരു പൈന്റിനു ശിക്ഷിച്ചു.

അങ്ങനെ പിറ്റേ ദിവസം എല്ലവരും ചെറുതടിക്കാനുള്ള സെറ്റപ്പില്‍ വന്നപ്പോളുണ്ടെടാ, പൈന്റ്‌ കുപ്പി പൊട്ടിച്ചിരിക്കുന്നു. അധികച്ചിലവു വരുത്തിയതിനു ശിക്ഷയായി ലഭിച്ച പൈന്റ്‌ കുപ്പി വേണ്ടപ്പെട്ടവരുടെ അസാനിധ്യത്തീല്‍ പൊട്ടിച്ചതും പോരാണ്ട്‌ അതില്‍ നിന്നൊരു പെഗ്ഗും എടുത്തിരിക്കുന്നു, പന്നത്തരം അല്ലെ അത്‌.

അതെ അതു തികച്ചുമൊരു പന്നത്തരമാണ്‌, പോക്രിത്തര വിരുദ്ധ നിയമത്തില്‍ രണ്ടാം വകുപ്പനുസരിച്ചു പന്നത്തരവും കാണിക്കാന്‍ പാടില്ല. അങ്ങനെ നമ്മുടെ പാവം ഷിജു വീണ്ടും കുറ്റക്കാരനായി. അധികച്ചിലവു വരുത്തിവക്കുന്നതിനെക്കാള്‍ വലിയ കുറ്റമാണല്ലൊ പന്നത്തരം കാണിക്കുക എന്നത്‌ അതുകൊണ്ടു ശിക്ഷയും കൂടും, ഒന്നുമില്ലേലും നമ്മള്‍ എത്തിക്സ്‌ വിട്ട്‌ കളിക്കാന്‍ പാടില്ലല്ലൊ. അങ്ങനെ രണ്ടു പൈന്റ്‌ അധവാ ഒരു ഫുള്ള്‌ കൂടി ശിക്ഷയായി വിധിക്കപ്പെട്ടു.

പുതിയ നിയമം ക്ലിക്ക്‌ ചെയ്തു, അധികം നിയമലംഗനങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയ്യതായി. ഇത്തരം ശക്തമായ നിയമങ്ങളുടെ പിന്‍ബലത്തില്‍ പോക്രിത്തരം പ്രോഹിബിറ്റഡ്‌ ഏരിയയിലെ അന്തേവാസികളായി ഞങ്ങളിപ്പൊളും സസന്തോഷം കഴിയുന്നു.