Friday, November 17, 2006

ഒരു പൂഴ്ത്തിവെപ്പിന്റെ കഥ...

ടെക്നിക്കല്‍ ഹൈസ്കൂളിലെ പഠനകാലം, പ്രൈമറി ക്ലാസുകളിലെ തരികിട സെറ്റപ്പൊന്നും ഇവിടെ ചിലവാകില്ലെന്ന സത്യം എട്ടാം ക്ലാസിലെത്തിയപ്പോള്‍ തന്നെ ഞാന്‍ മനസിലാക്കി. രണ്ടു കൊല്ലം കഴിഞ്ഞാല്‍ പത്താം ക്ലാസിലാണെന്നും ഇപ്പോളേ പഠിച്ചില്ലെങ്കില്‍ നിന്റെ കട്ടേം പടോം മടങ്ങുമെന്നും മാര്‍ക്കു കുറഞ്ഞാല്‍ നിന്നെ കല്‍പ്പണിക്കു പറഞ്ഞയക്കുമെന്നുമൊക്കെയുള്ള ഭീഷണികള്‍ ദിനം പ്രതി എന്റെ നേര്‍ക്കുയര്‍ന്നു. ഓടുന്ന പട്ടിക്ക്‌ ഒരു മുഴം മുമ്പേ എന്നു കേട്ടിട്ടുണ്ട്‌ എന്നാലും എട്ടില്‍ പഠിക്കുന്ന എന്നോട്‌ പത്തിന്റെ കാര്യം പറയണ്ട വല്ല കാര്യവുമുണ്ടോ. കാര്‍ന്നമ്മാരല്ലേ അവര്‍ക്ക്‌ അടുപ്പിലും കാര്യം സാധിക്കാമല്ലോ!!

ഓണപ്പരീക്ഷ കഴിഞ്ഞതോടെ എന്റെ ആപ്പീസു പൂട്ടിക്കാനുള്ളതെല്ലാം ഉത്തരകടലാസിന്റെ രൂപത്തില്‍ പുറത്തിറങ്ങി. അച്ഛനും അമ്മയും പലവിധ സമരമുറകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ എന്നില്‍ പ്രയോഗിച്ചു. ആംഗലേയത്തില്‍ പണ്ടേ പുലിയായിരുന്ന(കഴുതപ്പുലിയെന്നും പറയാം) ഞാന്‍ ഇത്തവണ പുപ്പുലിയായി. തോറ്റു തോറ്റില്ലെന്നപോലെ കൊഴിപ്പേന്റണ്ടിയുടെ വ്യത്യാസത്തിലാണ്‌ രക്ഷപ്പെട്ട്‌ പോന്നത്‌.

ഇതിനൊരു പരിഹാരം ഉണ്ടാക്കിയേ പറ്റൂ. അല്ലെങ്കില്‍ ഇങ്ങനെ പോയാല്‍ മാനസികവും ശാരീരികവുമായ പീഡനങ്ങല്‍ ഏറ്റുവാങ്ങാന്‍ മാത്രമായിരിക്കും എന്റെ വിധി. കൂലംങ്കഷമായ ചിന്തകള്‍ക്കൊടുവില്‍ ചില വിഷയങ്ങല്‍ക്കൊക്കെ തരക്കേടില്ലത്ത മാര്‍ക്കുണ്ടെന്ന യാഥാര്‍ത്യം ഞാന്‍ മനസിലാക്കി. ഒരു കിലോ തക്കാളി വാങ്ങുമ്പോള്‍ രണ്ടെണ്ണം ചീഞ്ഞതായാലും ചിലപ്പോള്‍ നമ്മളങ്ങു സഹിക്കാറുണ്ടല്ലൊ. ഞാനും ഈ വിദ്യ തന്നെ പരീക്ഷിക്കാന്‍ തിരുമാനിച്ചു.

പക്ഷെ എങ്ങനെ!! പൂഴ്ത്തിവെക്കേണ്ടിവരും അല്ലാതെ വേറെ മാര്‍ഗമില്ല. അങ്ങനെ ഞാനും ആ ചെറുപ്രായത്തില്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ഒരു പൂഴ്ത്തിവെപ്പുകാരനായി. അരക്കൊല്ലപ്പരീക്ഷ വന്നു ഇപ്പ്രാവിശ്യം രക്ഷപ്പെടണമെങ്കില്‍ 'ഓപ്പറേഷന്‍ പൂഴ്ത്തിവെപ്പ്‌' നടപ്പിലാക്കാതെ വെരെ വഴിയില്ല. രണ്ടു നല്ല തക്കാളിയുടെ കൂടെ ഒരു ചീഞ്ഞ തക്കാളിയിട്ടുള്ള എന്റെ ആദ്യ പരീക്ഷണം വലിയ ഓളങ്ങളൊന്നുമുണ്ടാക്കാതെ പാസ്സായി.

പുസ്തകത്തിന്റെ ചട്ടക്കുള്ളിലും പത്രക്കെട്ടിനടിയിലുമായിരുന്നു സാധാരണ ഒളിസങ്കേതങ്ങള്‍. പക്ഷെ എന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തുകൊണ്ട്‌ അവസാനം ചീഞ്ഞ തക്കാളികള്‍ കുമിഞ്ഞുകൂടി. സമീപവാസികളായ സമപ്രായക്കാര്‍ക്കെല്ലാം പരീക്ഷപ്പേപ്പര്‍ കിട്ടിയിട്ടും എന്റെ നാലഞ്ചു പേപ്പറുകള്‍ പെന്റിങ്ങാണെന്ന കാര്യം അമ്മയുടെ ശ്രദ്ധയിലും പെട്ടു. പല പല മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞൊഴിഞ്ഞെങ്കിലും, എന്റെ അവസ്ത ദുരവസ്തയിലേക്കും അവിടെനിന്നു തൃശങ്കുവിലേക്കുമുള്ള പ്രയാണം തുടങ്ങിയിരുന്നു.

ഒരു ദിവസം ഞാന്‍ പച്ചക്കറി വാങ്ങാന്‍ കടയില്‍ പോയ നേരത്താണ്‌ സഹപാഠി സന്ദീപിന്റെ വരവ്‌. സത്യത്തില്‍ ലവനാസമയത്ത്‌ വരേണ്ട യതൊരു കാര്യവുമില്ല. പച്ചക്കറി വങ്ങാന്‍ പോയ എന്നെ പച്ചത്തെറി കേള്‍പ്പിക്കാന്‍ വേണ്ടി മാത്രം അല്ലതെന്തിനാ!! ഞാന്‍ തിരിച്ചു വന്നപ്പോളേക്കും ആ സാമദ്രോഹി എന്റെ മാനം വിറ്റു കാശാക്കിയിരുന്നു.

പിന്നെ എല്ലാം യാന്ത്രികമായിരുന്നു. കള്ളനെക്കൊണ്ട്‌ തൊണ്ടി മാന്തിക്കുന്നതുപോലെ പരീക്ഷപ്പേപ്പറുകള്‍ ഒരോന്നായി ഞാന്‍ പുറത്തെടുഠു, അല്ല എന്നെക്കൊണ്ടെടുപ്പിച്ചു എന്നു പറയുനാതാകും കൂടുതല്‍ ശരി. സന്ദീപ്‌ തിരിച്ചു പോകുന്നതു വരെ തികച്ചും ശാന്തമായിരുന്ന അന്തരീക്ഷം പെട്ടന്നു കലുഷിതമായി. പിന്നെ സീസറിനുള്ളത്‌ സീസറിനും എനിക്കുള്ളതു മൊത്തമായിട്ടെനിക്കും കിട്ടി ബോധിച്ചു.


8 Comments:

Blogger പിആര്‍വിഎന്‍ | PRVN said...

സാഹചര്യങ്ങളുടെ സമ്മര്‍‌ദ്ദം മൂലം എനിക്കതു ചെയ്യേണ്ടിവന്നു. അങ്ങനെ ഞാനുമൊരു പൂഴ്ത്തിവെപ്പുകാരനായി.

ഒരു കൊച്ചു പോസ്റ്റ്.


സ്വന്തം പീലു...

6:25 AM, November 17, 2006  
Blogger ലിഡിയ said...

പാവം പീലു :-)

ആ സീസര്‍ സ്റ്റൈല്‍ എനിക്കിഷ്ടപെട്ടു.

-പാര്‍വതി..

6:29 AM, November 17, 2006  
Blogger പിആര്‍വിഎന്‍ | PRVN said...

പീലു ഭയങ്കരനാണെന്നു ഒരു ദുഷ്പ്രജരണം ബൂലോകത്താകെയുണ്ട് പാര്‍വതി ചേച്ചിയെങ്കിലും സമ്മതിച്ചല്ലൊ ഞാന്‍ പാവമാണെന്ന്

സ്വന്തം പീലു...

6:36 AM, November 17, 2006  
Anonymous Anonymous said...

ഇത്തരം സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളാണ് വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടിക്കാലത്തെ കുറിച്ചുള്ള മധുരമായ ഓര്‍മ്മകള്‍ നമ്മില്‍ ഉണര്‍ത്തുന്നത്.

6:36 AM, November 17, 2006  
Blogger വല്യമ്മായി said...

പല പൂഴ്ത്തിവെപ്പുകളുടേയും അനിഭവങ്ങള്‍ മനസ്സിലേക്കോടിയെത്തി

7:21 AM, November 17, 2006  
Blogger Kiranz..!! said...

ഹൊ..! എത്രയെത്ര പൂഴ്ത്തലുകള്‍ക്ക് ശേഷമാ :)നല്ല ഓര്‍മ്മ..!

9:32 AM, November 17, 2006  
Blogger സു | Su said...

പീലൂ :) പൂഴ്ത്തിവെപ്പ് തുടരുന്നുണ്ടോ? ;)

7:31 PM, November 17, 2006  
Blogger പിആര്‍വിഎന്‍ | PRVN said...

കാളിയന്‍‌: തികച്ചും അര്‍ഥപൂര്‍ണമായ നിരീക്ഷണം... :)

വല്ല്യമ്മായി: :)

കിരണ്‍സേ: :)

സു ചേച്ചി: ഇപ്പൊ പൂഴ്ത്തിവെക്കാന്‍ പരീക്ഷപ്പേപ്പറുകളോന്നുമില്ല, അതുകൊണ്ടതിനും സ്കോപ്പില്ല. പിന്നെ ഈയൊരു സംഭവത്തിനുശേഷം അങ്ങനെയൊരു സാഹസത്തിനും മുതിരാനും ശ്രമിച്ചില്ല.


സ്വന്തം പീലു...

10:22 PM, November 17, 2006  

Post a Comment

<< Home